ബ്ലോഗഭിമാനി

:: സ്വതന്ത്ര ബ്ലോഗീയ ഇഷ്ടിക::

Monday, October 30, 2006

ബ്ലോഗാഭിമാനി - ലക്കം 3 ( കേരളപ്പിറവി വിശേഷാല്‍പതിപ്പ് )

എഡിറ്റോറിയല്‍ : മലയാളിയുടെ സമാന ചിന്താഗതിയും അനുകരണവും

ബ്ലോഗാഭിമാനിയില്‍ പ്രതിപാദിക്കപ്പെടുന്ന മാന്യ ബ്ലോഗ് സുഹൃത്തുക്കളെ എഡിറ്റര്‍ കാര്യം ഓര്‍മ്മപ്പെടുത്താനാഗ്രഹിക്കുന്നു. ഉയരമുള്ള തെങ്ങിലെ കാറ്റു പിടിക്കൂ. നിങ്ങള്‍ ബൂലോഗത്തില്‍ പ്രശസ്തരാണ്, ഇവിടത്തെ ഹെവി വെയിറ്റുകളാണ്. അതിനാലാണ് നിങ്ങള്‍ ബ്ലോഗാഭിമാനിയില്‍ വിഷയങ്ങള്‍ ആകുന്നത്. നിങ്ങള്‍ വിമര്‍ശനങ്ങളെ/ അഭിപ്രായങ്ങളെ/ നിര്‍ദ്ദോഷകരമായ തമാശകളെ ശരിയായ രീതിയില്‍ എടുക്കുന്നവരാണ് എന്ന വിശ്വാസത്തിലാണ് ഈ സാഹസം. കൂടപ്പിറപ്പുകളോടെടുക്കുന്ന ഈ സ്വാതന്ത്ര്യം ആര്‍ക്കെങ്കിലും അസഹനീയമായി തോന്നിയാല്‍‍ ഒന്നറിയിക്കുക.(അനോണിയായ് അല്ല). ആ നിമിഷം പ്രസ്തുത വാര്‍ത്ത ചവറ്റുകുട്ടയില്‍ വീഴും, ബ്ലോഗാഭിമാനി മാപ്പ് പറയും, സത്യം

മലയാളഭാഷയുടെ വളര്‍ച്ചയില്‍ ബ്ലോഗ് എന്ന മാധ്യമത്തിന്റെ പ്രാധാന്യം അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ‍, മലയാളത്തെ വളര്‍ത്തുകയും സ്നേഹിക്കുകയും (ചിലപ്പോള്‍ വധിക്കുകയും) ചെയ്യുന്ന എല്ലാ മലയാളി ബ്ലോഗര്‍മാര്‍ക്കും ബ്ലോഗാഭിമാനിയുടെ കേരളപ്പിറവി ആശംസകള്‍ !


സാഹിത്യ ഭാഷയില്‍ "ഇന്‍സ്പിരേഷന്‍" എന്നും വെറും സാധാരണക്കാരന്റെ ഭാഷയില്‍ മോഷണം എന്നും വിളിക്കാവുന്ന അനുകരണം എന്ന കല മലയാള ബൂലോഗത്ത്‌ തരംഗം സൃഷ്ടിക്കുന്നതായി ബ്ലോഗാഭിമാനി മനസ്സിലാക്കുന്നു.

ഒരേ പോലെ ചിന്തിക്കുക എന്നത് ഒരിക്കലും തെറ്റല്ല. എന്നാല്‍ ഒരാള്‍ പണ്ടെങ്ങോ ചിന്തിച്ചതും പ്രസിദ്ധീകരിച്ചതും, തന്റെ പുതിയ ചിന്തകള്‍ എന്നവകാശപ്പെടുന്നത്, അനുകരണമാണ്. ആശയ ദാരിദ്ര്യം എന്ന മഹാസാഗരത്തെ തരണം ചെയ്യുവാനായുള്ള പുതിയ മാര്‍ഗമായ “ഫോട്ടോ ബ്ലോഗിങ്ങ്” നു ശേഷം, ഒരു പടി കടന്നു ചിന്തിക്കുന്നവരാണ് അനുകരണ കലയുമായി രംഗത്തു വന്നിരിക്കുന്നത്.


പ്രശസ്തമായ ഇംഗ്ലീഷ്‌ ബ്ലോഗുകളില്‍ നിന്നും ആശയങ്ങള്‍ "ഔട്ട്‌സോഴ്‌സ്‌" ചെയ്യുക എന്നതാനു പുതിയ ഫാഷന്‍. വെറും ആശയങ്ങള്‍ മുതല്‍, ഇംഗ്ലീഷ്‌ കൃതികളുടെ "വേഡ്‌ ബൈ വേഡ്‌ ട്രാന്‍സ്ലേഷന്‍ വരെ ചെയ്ത്‌, സ്വന്തം കൃതികളായി അവകാശപ്പെടുന്നത് തികച്ചും അപഹാസ്യമായ നടപടിയാണെന്നേ ബ്ലോഗാഭിമാനിക്കു പറയാനുള്ളൂ.

ഈയ്യടുത്ത കാലത്ത് ഒരു മലയാളം ബ്ലോഗില്‍ ഇങ്ങനെയൊരു പോസ്റ്റ് പ്രസിദ്ധീകരിക്കുകപ്പെടുകയുണ്ടായി. ഈ പോസ്റ്റ്‌ മലയാള ബൂലോഗത്ത്‌ ഒരു തരംഗം തന്നെ സൃഷ്ടിക്കുകയും, സാധാരണ ബ്ലോഗര്‍മാര്‍ മുതല്‍ “കുറേകാലമായി ഭക്ഷണം കിട്ടാതെ വിശന്നിരിക്കുകയായിരുന്ന” അഭിനവ ബുദ്ധിജീവികള്‍ വരെ പ്രതികരണങ്ങളുടെ ഒരു പെരുമഴതന്നെ വര്‍ഷിക്കുകയും ചെയ്തശേഷമാണ്‌‍, ചില വായനക്കാര്‍ ഇതേ കൃതിയുടെ മാസങ്ങള്‍ക്കു മുന്‍പ് മറ്റൊരാള്‍ പ്രസിദ്ധപ്പെടുത്തിയ ഇംഗ്ലീഷ് വേര്‍ഷനെപ്പറ്റി സൂചിപ്പിച്ചത്. കയ്യോടെ പിടികൂടിയിട്ടും, “അത്ഭുതപരമായ സമാന ചിന്താഗതി” മൂലമാണ് ഇങ്ങനെയൊരു മലയാളം പരിഭാഷ താന്‍ പ്രസിദ്ധീകരിച്ചതെന്നാണ് പ്രസ്തുത മലയാളി ബ്ലോഗറുടെ അവകാശവാദം. വായനക്കാരെ എല്ലാക്കാലവും വിഡ്ഢികളാക്കാന്‍ സാധ്യമല്ലെന്നു ഇങ്ങനെയുള്ളവര്‍ മനസ്സിലാക്കണം. ഇത്തരം നീക്കങ്ങള്‍ക്ക് തടയിടേണ്ടതു മലയാള ബൂലോഗത്തിന്റെ വളര്‍ച്ചക്ക് അത്യന്താപേക്ഷികമാണ്.

ഗൂഗിള്‍ റ്റാക്ക് സ്റ്റാറ്റസ് സന്ദേശങ്ങള്‍ - ബൂലോഗത്തെ പുതിയ പൊങ്ങച്ചസഞ്ചികളോ?
ബൂലോഗത്തില്‍ എഴുതുന്നവര്‍ തമ്മില്‍ ബ്ലോഗുകള്‍ക്ക് പുറത്തും സൌഹൃദം ഉണ്ടെന്നുള്ളത് പരമാര്‍ത്ഥമാണ്. ഗൂഗിള്‍ ഇറക്കിയ റ്റാക്ക് എന്ന മെസ്സഞ്ചര്‍ സെര്‍വീസ് ഉപയോഗിച്ച് ചാറ്റ് ചെയ്താണ് ഇവര്‍ പലപ്പോഴും സംവദിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ മെസ്സഞ്ചറിലെ സ്വന്തം സ്റ്റാറ്റസ് ബാറില്‍ ബൂലോഗനിവാസികള്‍ കൊടുക്കുന്ന സ്റ്റാറ്റസ് അറിയിപ്പുകള്‍ അമ്പരപ്പുളവാക്കുന്നതാണ്.

ചാറ്റിന് താന്‍ അവൈലബിള്‍ ആണോ, ബിസി ആണോ, ഭക്ഷണം കഴിക്കാന്‍ പോയതാണോ, ഇന്ന് സന്തോഷമാണോ, സങ്കടമാണോ , ജോലിത്തിരക്കാണോ, കുക്കിംഗില്‍ ആണോ എന്നൊക്കെയാണ് സാധാരണ സ്റ്റാറ്റസ് മെസ്സേജുകള്‍ കൊണ്ട് മറ്റുള്ളവരെ അറിയിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍.

“ബൂലോഗത്തിലെ പല സുഹൃത്തുകളോടും ഈ റിപ്പോര്‍ട്ടര്‍ സംസാരിച്ചതില്‍ നിന്ന് വ്യക്തമാകുന്നത് ‍ ഈയിടെയായി കടിച്ചാല്‍ പൊട്ടാത്ത അവലോസുണ്ടപോലെയുള്ള സന്ദേശങ്ങളാണ് പലരുടേയും സ്റ്റാറ്റസില്‍ തെളിയുന്നത് എന്നാണ്.“

"പരിണാമങ്ങള്‍ രൂപാന്തരീകരണങ്ങളുടെ അവസ്ഥാന്തരങ്ങളാണ്"
"അനുകാലികങ്ങള്‍ അപേക്ഷികത്തിന്റെ മൂര്‍ദ്ധാവിലെ ഗദ്ഗദങ്ങളാണോ"
"ഭാര്‍ഗവചരിതം ക്രോഡിത ഫലിതം കുക്കുടാവിധി പൊന്നപ്പന്‍"
"ഹസാരോം ഖ്വായിഷ് മേം സിന്ദഗി മാര്‍ കിയാ ജായേ ജാനേമന്‍"
"താത്രിക്കുട്ടിയും ഉണ്ണിമേരിയും.."


പിന്നെ ഇതും പോരാഞ്ഞ് തമിഴില്‍ കടവുളേ കാപ്പാത്തുങ്കോ മോഡല്‍ എന്തോ എഴുതിയിരിക്കുന്നതും പലരുടേയും സ്റ്റാറ്റസില്‍ കാണുവാറായി.

വായിക്കുന്നവന്റെ മസ്തിഷ്കത്തിന്റെ ഫ്യൂസടിച്ചുപോകുന്ന ഇത്തരം സ്റ്റാറ്റസ് മെസ്സേജുകള്‍ കൊണ്ട് എന്താണ് ഇവര്‍ ഉദ്ദേശിക്കുന്നത് എന്ന് ബ്ലോഗാഭിമാനിക്ക് മനസ്സിലാകുന്നില്ല. മറ്റുള്ളവര്‍ ഇവര്‍ എന്തു ചെയ്യുകയാണ് എന്നാണ് ധരിക്കേണ്ടത്?

കേവലം തന്റെ അവസ്ഥ (busy, available) മറ്റു സുഹൃത്തുക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുവാനുള്ള സ്റ്റാറ്റസ് സന്ദേശങ്ങള്‍, തന്റെ 'നിലയും വിലയും അറിവും' മറ്റുള്ളവരെ മനസ്സിലാക്കിപ്പിക്കുവാനുള്ള ഒരു ഉപകരണമായി ഉപയോഗിക്കുന്നതില്‍ ഒരു സാംഗത്യപിശക് ബ്ലോഗാഭിമാനി കാണുന്നു.

മലയാളിയുടെ കൂടപ്പിറപ്പായ " ദഹിക്കാത്ത വര്‍ത്തമാ‍നം പറയുന്നവന്‍ കേമന്‍" എന്ന അബദ്ധ ചിന്താഗതിയാണോ ഈ പ്രവണതക്ക് പിന്നില്‍? സാധാരണ ഇത്തരം പുറമ്പൂച്ചുകളെ കമന്റടിച്ചോ പോഡ്‌കാസ്റ്റ് നടത്തിയോ വെടിപ്പാക്കി കൊടുക്കുന്ന കൈപ്പള്ളിയെപ്പോലെയുള്ള ബൂലോഗ നിവാസികള്‍ ഇതിനെതിരെ കണ്ണടച്ചിരിക്കുകയാണ്.

“അല്പനു ഗൂഗിള്‍ ടോക്ക് കിട്ട്യാല്‍ സ്റ്റാറ്റസിലും അര്‍ത്ഥം മനസ്സിലാകാത്ത ഡയലോഗടിക്കും“ എന്നൊരു പുതുചൊല്ല് ബൂലോഗത്തില്‍ പ്രചരിക്കുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഒരു ശരാശരി മലയാളിയുടെ, വളരെ തത്ത്വചിന്താപരമായ ഒരു സീധാ സാധാ ചോദ്യം ഇവിടെ പ്രസക്തമാകുന്നു. "ആരെ കാണിക്കാന്‍? ആരെ തോല്‍‌പ്പിക്കാന്‍?"

നോട്ട് : ഈ പറഞ്ഞിരിക്കുന്നത് ബ്ലോഗാഭിമാനിയുടെ ചിന്താഗതി മാത്രമാണ്. ആത്യന്തികമായി സ്റ്റാറ്റസില്‍ എന്തെഴുതണം എന്നുള്ളത് ഒരോരുത്തരുടേയും അഭിരുചിയാണ്/അവകാശമാണ്. ബ്ലോഗാഭിമാനി അത് മാനിക്കുന്നു.


വരകള്‍ - ബൂലോഗത്തിലെ പുതുമ
തമാശബ്ലോഗുകളും ഫോട്ടോബ്ലോഗുകളും, ചര്‍ച്ചാബ്ലോഗുകളും മറ്റും പെരുകി വായനക്കാരുടെ മനം മടുപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീക്കുമ്പോള്‍ വരകള്‍ എന്ന വ്യത്യസ്ത ബ്ലോഗ് ബൂലോഗരുടെ മനം കവരുന്നു.

സാക്ഷി, കുമാര്‍ എന്നീ അനുഗ്രഹീതകലാകാരന്മാര്‍ തങ്ങളുടെ ഭാവനക്കനുസരിച്ച് അഡോബി ഇല്ലസ്റ്റ്രേറ്റര്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വരക്കുന്ന ചിത്രങ്ങളാണ് ഈ ബ്ലോഗിന്റെ ഇതിവൃത്തം.

ഒഴിവ് സമയങ്ങളില്‍ തങ്ങള്‍ കോറി വരച്ചിടുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം എന്ന നിലയില്‍ തുടങ്ങിയ ഈ ബ്ലോഗ് ബൂലോഗരുടെ വമ്പിച്ച പ്രോത്സാഹനം മൂലം ദിനം പ്രതി മെച്ചപ്പെട്ടു വരികയാണ്. കുമാറിന്റേയും സാക്ഷിയുടേയും ചിത്രങ്ങള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് എന്നുള്ളത് ബൂലോഗത്തിലെ ചിത്രകലാസ്വാദകര്‍ക്ക് അനുഗ്രഹമാകുന്നു.

ബ്ലോഗ് സിംഹം വിശാലമനസ്കന്റെ ജീവന്‍ തുളുമ്പുന്ന പോര്‍ട്രേയ്റ്റ് സൃഷ്ടിച്ച് കുമാറാണ് ബൂലോഗത്തില്‍ ആദ്യം തരംഗം സൃഷ്ടിച്ചത്. ആ ചിത്രം കണ്ട ശേഷം വിശാ‍ലനെ നാഷണല്‍ ഹൈവേയുടെ ഇരുവശവുമുള്ള പരസ്യബോര്‍ഡുകളില്‍ മോഡല്‍ ആയി പ്രദര്‍ശിപ്പിക്കുവാന്‍ ‍ കിറ്റെക്സ് ലുങ്കി, ഓര്‍മ മാര്‍ബിള്‍സ്, കുമാരീകല്പം, ജീവന്‍ ടോണ്‍ എന്നീ കമ്പനികള്‍ ആലോചിക്കുന്നതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. ബ്ലോഗിന്റെ മുത്ത് വിശാലന്‍ ഈയിടെ തിരക്കിട്ട് നാട്ടില്‍ പോയത് തന്റെ മോഡലിംഗ് കോണ്ട്രാക്റ്റ് ഉറപ്പിക്കാനാണ് എന്നും ഗള്‍ഫില്‍ സംസാരമുണ്ട്.

മെഴുകുതിരിവെളിച്ചത്തില്‍ ബാറ്റണ്‍ബോസിന്റെ കുറ്റാന്വേഷണനോവല്‍ വായിക്കുന്ന കന്യാസ്ത്രീയുടെ ചിത്രവുമായാണ് സാക്ഷി, കുമാറിന്റെ ചിത്രത്തിന് മറുപടി പറഞ്ഞത്. ആസ്വാദകര്‍ക്ക് മറക്കാന്‍ പറ്റാത്ത ഒരനുഭവമായി ജീവന്‍ തുടിക്കുന്ന,ആ ചിത്രം.
ഇവര്‍ തമ്മിലുള്ള ആരോഗ്യകരമായ ചിത്രരചനാ 'മത്സരം' ഏതായാലും ഗുണകരമാവുന്നത് ബൂലോഗത്തിലെ ചിത്രകലാസ്വാദകന്മാര്‍ക്കാണ്.

എന്നാല്‍ അമേരിക്കന്‍ കുത്തകയായ അഡോബിയുടെ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ നടത്തുന്ന ഈ ചിത്രരചന അപലപനീയമാണെന്ന് കേരളാ ഫാര്‍മര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. സ്വദേശിയായ കരിക്കട്ട, ചെങ്കല്ല്, ഇലച്ചാറ് കുമ്മായം തുടങ്ങിയ ചിത്രരചനാ സഹായികളുടെ മാര്‍ക്കറ്റ് ഇടിക്കുവാന്‍ അഡോബിയുടെ കൈകൂലി പറ്റിയിട്ടാണോ ഇവര്‍ ഇങ്ങനെ അമേരിക്കന്‍ കുത്തക കമ്പനികളുടെ ഉത്പന്നങ്ങള്‍ ചിത്രം വരയ്കുവാനായി ഉപയോഗിക്കുന്നത് എന്ന് അന്വേഷിക്കണമെന്ന് അസോസിയേഷന്‍ സെക്രട്ടറി ആവശ്യപ്പെടുകയുണ്ടായി. ഈ പ്രശ്നം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതുവാന്‍ തയ്യാറെടുക്കുകയാണെന്നും ഏഷ്യാനെറ്റില്‍ ഒരു ഡോക്യുമെനറ്റ്രി ചെയ്യുവാന്‍ ശ്രമിക്കുകയാണെന്നും , അത്‍ കണ്ട് എല്ലാവരും കൈയ്യടിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.



സ്ത്രീകളുടെ സൌന്ദര്യത്തിന്റെ നവ മാപിനികള്‍- മലയാളി ഗവേഷകന് ബഹുമതി
മലയാളിസ്ത്രീസൌന്ദര്യത്തിന്റെ അളവുകോലുകളെ പുനനിര്‍ണ്ണയിച്ച് മലയാളി സൌന്ദര്യഗവേഷകന്‍ ആഗോളപ്രശസ്തി നേടുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ബൂലോഗത്തിലെ പാര്‍ട്ട് ടൈം ലക്ചററായ ഒരു ഗവേഷകനാണ് അടുത്തകാലത്ത് പല കോലാഹലങ്ങള്‍ക്കും വഴിമരുന്നിട്ട, അന്താരാഷ്ടശ്രദ്ധ ആകര്‍ഷിച്ച ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.

മലയാളിസ്ത്രീകളുടെ സൌന്ദര്യം അവരുടെ നിതംബം, മാറിടം എന്നിവയുടെ വലിപ്പത്തിനോട് ആനുപാതികമായിരിക്കും എന്നാണ് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണ തപസ്യക്ക് ശേഷം ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. ഈ കണക്കുകൂട്ടല്‍ വച്ച്, ഷക്കീല,മറിയ, ബിന്ദുപണിക്കര്‍ എന്നിങ്ങനെ മലയാള സൌന്ദര്യറാണികളുടെ ഒരു ലിസ്റ്റും ഗവേഷണ സ്ഥാപനം പുറത്തിറക്കിയതായി റിപ്പോര്‍ട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിനെതിരെ‍ അമേരിക്ക, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളിലെ വനിതാ അസോസിയേഷനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇന്ന് മലയാള സിനിമാരംഗത്ത് ഈ ഒരു അളവുകോല്‍‍ വച്ച് മീരാ ജാസ്മിനാണ് ഭാവിയിലെ സൌന്ദര്യ പ്രതീക്ഷയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ റിപ്പോര്‍ട്ട് കേരളത്തില്‍ വ്യാപകമാവുന്നതോടെ ഇന്ത്യന്‍ ഭാരദ്വാഹകടീമിലെ കുഞ്ജാറാണീദേവി, കര്‍ണ്ണം മല്ലേശ്വരി എന്നിവര്‍ മലയാളം സിനിമയില്‍ ചാന്‍സ് നേടിയേക്കുമെന്ന് അഭ്യൂഹമുണ്ട്.

ഇതിനിടെ അമേരിക്കയിലെ വനിതാ സംഘടനയായ റ്റി.എ.എ (തടീച്ചീസ് അസോസിയേഷന്‍ ഓഫ് അമേരിക്ക) ഈ കണ്ടെത്തലിന് 101 ഡോളര്‍ ക്യാഷ് അവാര്‍ഡ് പ്രഘ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, ഹോളിവുഡിലും ഇതാകണം സ്ത്രീ സൌന്ദര്യത്തിന്റെ അളവുകോലുകള്‍ എന്ന് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി താട്-ചീ-പാറു കാലിഫോര്‍ണിയായില്‍ പ്രസ്താവിച്ചു.

ഈ കണ്ടെത്തലിന് നോബല്‍ സമ്മാനം കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഗവേഷണവൃന്ദങ്ങള്‍.


ബുദ്ധിജീവികള്‍ പെരുകുന്നു
ബൂലോഗത്ത് ബുദ്ധിജീവികളുടെ വളര്‍ച്ചാനിരക്ക് ഈവര്‍ഷം കാര്യമായ ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രഡീഷണല്‍ കാവിക്കളറിനും പുറമേ, നീലക്കളറീലും, പച്ചക്കളറിലും ഉള്ള അവാര്‍ഡു പടം പോലെയുള്ള പല ബുദ്ധിജീവികളും ബൂലോഗത്തില്‍ സജീവമാണെന്നും, കഴിഞ്ഞ വര്‍ഷത്ത അപേക്ഷിച്ച് ഇവരുടെ എണ്ണത്തിലെ വളര്‍ച്ചാനിരക്ക് 12.08% കൂടുതലാണെന്നും ബി.ബി.ഏ ( ബൂലോഗ ബുദ്ധിജീവി അസ്സോസിയേഷന്‍) നടത്തിയ സെന്‍സസില്‍ നിന്നും വ്യക്തമാവുന്നു.

പോസ്റ്റുകളില്‍ അനതിസാധാരണമായ കമന്റുകള്‍ നടത്തിയും, ചില ഘട്ടങ്ങളില്‍, കമന്റുകള്‍ക്കുള്ള മറുപടി സ്വന്തം ബ്ലോഗുകളില്‍, ഉത്തരാധുനിക കഥാപോസ്റ്റുകളായും നടത്തിയാണ് ഇത്തരം വ്യക്തിത്വങ്ങള്‍ ബൂലോഗത്ത് തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നത്. മഹാഭാരതവും, ഗീതയുമെല്ലാം കലക്കിക്കുടിച്ച് തോള്‍ സഞ്ചിയിലിട്ടു നടക്കുന്ന തന്നോട് “മുട്ടാനുണ്ടോ” എന്നു വരെ ചില ബ്ലോഗുകളില്‍ ഇവര്‍ ഭീഷണി മുഴക്കുന്നതായും, തനിക്കിഷ്ടപ്പെടാത്തെ പോസ്റ്റുകള്‍ പിന്‍‌വലിക്കണമെന്നുവരെ ആവശ്യപ്പെടുകയും ചെയ്യുന്നതായി ബൂലോഗത്ത് സംസാരമുണ്ട്.

ഇവരുടെ ജാഢകള്‍ കാണുന്ന സാധാരണ വായനക്കാര്‍, “ഓന്‍ വല്യ പുലിയാ” എന്നുള്ള ചിന്ത, സഹതാപം, “ചാണകം ചാരിയാല്‍ നാറുമല്ലോ” എന്നീ ചിന്താഗതകള്‍ മൂലവും, പ്രതികരിക്കാതിരിക്കുന്നത് ഈ ബുജികളുടെ തേര്‍വാഴ്ച വര്‍ദ്ധിപ്പിക്കാനേ സഹായിക്കൂ.


നേര്‍ക്കാഴ്ചകള്‍ തൊട്ട് അദ്വൈതം വഴി വനിതാലോകത്തിലേക്ക്... ഒരു തിരിഞ്ഞുനോട്ടം‍.
മലയാളികള്‍ സ്വതേ അധികമില്ലാത്ത ഇസ്രായേലില്‍ നിന്നാണ് ഡാലി എന്ന വനിതാബ്ലോഗര്‍ ബ്ലോഗെഴുതുന്നത്.

വളരെ വ്യത്യസ്തമായും കാര്യമാത്രപ്രസക്തവുമായി ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചെഴുതി ഈ ബ്ലോഗിണി ബൂലോഗത്തില്‍ പെട്ടെന്ന് ശ്രദ്ധ നേടുകയുണ്ടായി. അതിനു ശേഷം ബ്ലോഗുകളില്‍ നല്ല കമന്റുകളിട്ടും, മറ്റുള്ളവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കിയും ഡാലി ബൂലോഗത്തിന്റെ അവിഭാജ്യഘടകമാവുകയായിരുന്നു.

എന്നാല്‍ അല്പം മുന്‍പേ നടന്ന ഇസ്രായേല്‍ ലബനന്‍ സംഘര്‍ഷം കാരണം , ഡാലിക്ക് ബൂലോഗത്തില്‍ നിന്നും അല്പകാലം വിട്ടു നില്‍ക്കേണ്ടി വന്നു. പക്ഷേ ചീറി വരുന്ന ഹിസ്‌ബൊള്ള മിസൈലുകള്‍ക്കിടയിലിരുന്നും ബൂലോഗ നിവാസികളോട് തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് സന്ദേശമയച്ച് ഡാലി തന്റെ മനോദാര്‍ഢ്യവും ഇച്ഛാശക്തിയും വ്യക്തമാക്കി. എന്നാല്‍ യുദ്ധത്തിനു ശേഷം അദ്വൈതം എന്ന വിഷയത്തെക്കുറിച്ച് ദീര്‍ഘവും, കഠിനവും, ബുള്‍ഡോസര്‍ കയറ്റിയാല്പോലും പൊട്ടാത്തതുമായ ഒരു പോസ്റ്റുമായാണ് ഡാലി തിരികെ വന്നത്.

ബൂലോഗര്‍ക്കെല്ലാം ആസ്വാദ്യകരമായ പോസ്റ്റെഴുതിയിരുന്ന ഡാലിയില്‍ ഒരു മല്ലു ബുജി ഒളിച്ചിരിപ്പുണ്ടെന്ന സത്യം ബൂലോഗരില്‍ അമ്പരപ്പുളവാക്കി.

ബൂലോഗരില്‍ നല്ലൊരു വിഭാഗവും ഡാലിയുടെ പൊടുന്നനെയുള്ള ഈ മാറ്റത്തില്‍ ആശങ്കാകുലരായിരുന്നു. ഹിസ്ബൊള്ളാ മിസൈല്‍ ആക്രമണത്തില്‍ ലക്ഷ്യംതെറ്റി പതിച്ച ഒരു മിസൈലിന്റെ പരിണിതഫലമാണോ ഈ ഭാവമാറ്റം എന്ന് പോലും അവര്‍ അമ്പരന്നു.
എന്നാല്‍ ബൂലോഗത്തിലെ ന്യൂനപക്ഷമായ ബുദ്ധിജീവികള്‍ ഡാലി കൊണ്ടു വന്ന അദ്വൈതം എന്ന വിഷയത്തിനു മീതെ ചാടിവീണ് അത് ഒരു ഹിമാലയന്‍ സംവാദമാക്കിത്തീര്‍ക്കുകയാണുണ്ടായത്.

അദ്വൈതവും ക്വാണ്ടം ഫിസിക്സും പാര്‍‌ട്ടിക്കിള്‍ തിയറിയും (പിന്നെ രോമവും) എന്ന ഈ ചര്‍ച്ചയില്‍, ചക്ക എന്ന് ഒരാള്‍ പറയുമ്പോള്‍ 'ഓ മാങ്ങ' എന്ന് വേറൊരാള്‍ അത് മനസ്സിലാക്കുകയും അപ്പോള്‍ മൂന്നാമതൊരാള്‍, 'കറക്റ്റ്, തേങ്ങ' എന്ന് അത് ശരിവയ്ക്കുകയും ചെയ്ഹു കൊണ്ടിരുന്നു.

സാധാരണ മലയാളികള്‍ പറയാന്‍ കാര്യമായൊന്നും ഇല്ലാത്തപ്പോളാണല്ലോ, കഠിനമായ പദങ്ങള്‍ ഉപയോഗിച്ച് സംസാരിക്കുന്നത്..വിശ്വപ്രഭയെന്ന പ്രശസ്തബൂലോഗന്‍ കോപ്പിറൈറ്റ് ചെയ്തിരിക്കുന്ന (വല്ലതും കാര്യമായ് പറയാന്‍ ഉണ്ടെങ്കില്‍ അദ്ദേഹം നല്ല പച്ചമലയാളത്തില്‍ വെടിപ്പായി പോസ്റ്റെഴുതും) ഈ ഒരു രീതി അദ്വൈതം ചര്‍ച്ചയില്‍ വ്യാപകമായി എല്ലാ ബൂലോഗരും ഉപയോഗിക്കുകയുണ്ടായി.

കഥയറിയാതെ ആട്ടം കണ്ടുകൊണ്ടിരുന്ന ബൂലോഗരില്‍ പലരും (ഈ റിപ്പോര്‍ട്ടര്‍ അടക്കം) ഇനി താന്‍ മോശമാകേണ്ടാ എന്ന് കരുതി ഈ ചര്‍ച്ചക്കിടയില്‍ കയറി ഓ മനോഹരം ഓ ഭയങ്കരം ഓ ബീഭത്സം എന്നൊക്കെ അഭിനന്ദനങ്ങള്‍ ചൊരിയുകയുണ്ടായി. പ്രത്യേകിച്ചൊന്നും ഒന്നിനേക്കുറിച്കും പറയാനില്ലാത്ത ചില ഗവേഷക ബുദ്ധിജീവികള്‍ ഈ അദ്വൈതം ശരിക്കുമുണ്ടോ, ഉണ്ടെങ്കില്‍ അദ്വൈതത്തിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ, കണ്ടിട്ടുണ്ടെങ്കില്‍ എത്ര ശതമാനം ഇല്ലെങ്കില്‍ എത്ര ശതമാനം, ആരെങ്കിലും അത് പഠിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്ര ശതമാനം, ഇല്ലെങ്കില്‍ എത്ര ശതമാനം, ഇനി പഠിക്കാന്‍ എവിടെയെങ്കിലും കിട്ടുമോ, ക്യാപിറ്റേഷന്‍ ഫീ എത്ര, എങ്കില്‍ എത്ര ശതമാനം ഡിസ്കൌണ്ട് എന്നൊക്കെ ചോദിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു.

ഏതായാലും ചര്‍ച്ച കൊഴുത്തപ്പോള്‍ ആരോ കേക്ക് മുറിച്ച് ചര്‍ച്ച അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും അദ്വൈതം മഹാശ്ചര്യം എനിക്കും കിട്ടണം കേക്ക് എന്നു കരുതി പല പാവം ബൂലോഗരും കേക്ക് തിന്നാല്‍ പോവുകയും ചെയ്തു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ആ കേക്ക് മുറിക്കല്‍ അനന്തതയെക്കുറിച്ചുള്ള മറ്റൊരു കടുപ്പന്‍ കടുകടുപ്പന്‍ സംവാദത്തിലാണ് അവസാനിച്ചത്. ഇക്കാരണത്താല്‍ ആ കേയ്ക് തിന്ന പല സാധാരണ ബൂലോഗര്‍ക്കും കടുത്ത ചര്‍ദ്ദി, വയറിളക്കം, വയറ്റെരിച്ചില്‍ എന്നിവ അനുഭവപ്പെടുകയുണ്ടായി.

നല്ല ഒന്നാന്തരമായി ബ്ലോഗെഴുതിയിരുന്ന തങ്ങളുടെ ഡാലി തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയോ എന്ന് ബൂലോഗത്തിലെ പലരും വിലപിക്കുന്നുണ്ടായിരുന്നു.

താമസിയാതെ എക്കാലത്തേയുമ്പോലെ ബൂലോഗത്തിലെ ഈ അദ്വൈത ചര്‍ച്ചയും യാതൊന്നും തീരുമാനമാകാതെ പിരിയുകയാണുണ്ടായത്.

ഇസ്രായേലിലെ വിദഗ്‌ദ്ധ ചികിത്സ കൊണ്ടാണോ അതോ യുദ്ധം പോയി മഴക്കാലം വന്നെത്തിയതിനാലാണോ എന്തോ ഏതായാലും ഡാലി ഇപ്പോള്‍ അദ്വൈതം മാറ്റിവച്ച്, വനിതാലോകം എന്ന ബ്ലോഗുമായി വീണ്ടും രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നല്ലൊരുപോസ്റ്റുമായാണ് വനിതാലോകം തുടങ്ങുന്നത്. ബൂലോഗത്തില്‍ ഇതിനകം ജനശ്രദ്ധ നേടിയിരിക്കുന്നു ഈ വനിതാലോകം ബ്ലോഗ്.

അദ്വൈതബാധ വിട്ടൊഴിഞ്ഞ തങ്ങളുടെ പഴയ ഡാലിയെ തിരികെക്കിട്ടിയ സന്തോഷത്തിലാണ് ബൂലോഗത്തിലെ സാധാരണ ബ്ലോഗ് പ്രേമികള്‍. ഇനിയും ഇസ്രായേല്‍ ലബനനെ ആക്രമിക്കല്ലേ എന്നു മാത്രമാണ് ബൂലോഗരുടെ പ്രാര്‍‌ത്ഥന. കാരണം മറ്റൊരു അദ്വൈതം കൂടി താങ്ങാല്‍ അവര്‍ക്ക് കരുത്തില്ല.
===================================

Wednesday, October 25, 2006

ബ്ലോഗ്ഗാഭിമാനി - ലക്കം 2

യൂയേയി മീറ്റ്‌: കജാന്‍ജികളെ തീരുമാനിച്ചു.
ഉമ്മല്‍ ക്വയിനില്‍ അടുത്ത പത്തിനു നടത്താനുദ്ദേശിച്ചിരിക്കുന്ന രണ്ടാം യൂയേയി മീറ്റിനുള്ള കജാന്‍ജികളെ തെരെഞ്ഞെടുത്തു. ഡ്രിസില്‍, ആരിഫ്‌, ദില്‍ബന്‍, പട്ടേരി, ഇബ്രൂ എന്നിവരാണ്‌ മീറ്റിലെ മൊയിലാളിമാരെന്നു കമ്മിറ്റി സെക്രട്ടറി കലേഷ്‌ പുലി അറിയിച്ചു. ഒരാളെ "ഒറ്റക്കു" കജാന്‍ജിയാക്കിയാല്‍ കാര്യങ്ങളൊന്നും ശരിയാവില്ലെന്നതിനാലാണത്രേ ആന്റണി മന്തിസഭപോലെയുള്ള ഈ "ജമ്പോ കജാന്‍ജി" പാനല്‍ തെരെഞ്ഞെടുത്തിരിക്കുന്നത്‌.കജാന്‍ജിയാവാന്‍ താല്‍പറ്യമുള്ളവര്‍ മീറ്റിനു ഒരു ദിവസം മുന്‍പെങ്കിലും സെക്കര്‍ട്ടറിയുമായി ബന്ധപ്പെടണമെന്ന് ഭരണിസമിതി അറിയിച്ചു. നവമ്പര്‍ 10 രാവിലെ 10 മണിക്കു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും സെക്രട്ടറി ബ്ലോഗാഭിമാനിയോടു പറഞ്ഞു. ഖജാന്‍ജി പാനല്‍ വികസിപ്പിച്ച്‌ 20 പേര്‍ വരേയുള്ള ഒന്നാക്കി തീര്‍ക്കാമെന്നാണ്‌ തന്റെ പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാന ആകര്‍ഷണമായ "ബറാകുഡ ബീര്‍കുഡി" യെപ്പറ്റി തീരുമാനമൊന്നും ആകാത്തതിനാല്‍, ആസ്ഥാന കുടിയന്മാര്‍ പലരും മീറ്റില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധ്യതയുണ്ടെന്നും രഹസ്യ വിവരം കിട്ടിയിട്ടുണ്ട്‌. മദ്യനിരോധന മെമ്മോറാണ്ടവുമായി ശ്രീ.അതുല്യ രംഗത്തു വന്നതോടെ"ഡബ്ലിങ്ങ്‌ ദ ലെഗ്സ്‌" (ഇരു കാലില്‍ വന്ന് നാല്‍ക്കാലില്‍ തിരിച്ചു പോകുക)എന്ന ഉദ്ദേശവുമായി മീറ്റിനു വരുന്ന പലരേയും ഈ തീരുമാനം നിരാശരാക്കിയിരിക്കുകയാണ്‌.

മീറ്റു വേണമെന്നു തീരുമാനിച്ച ശേഷം, ഒഫീഷ്യല്‍ യൂയേയി ബ്ലോഗേഴ്സ്‌ ക്ലബ്ബിലിട്ട ആഞ്ചു പോസ്റ്റിലും മല്‍സരബുദ്ധിയോടെ ഒപ്പു വച്ച "അത്തിക്കുര്‍ശ്ശി" എന്ന ബ്ലോഗര്‍ നാട്ടില്‍ പോകുന്ന മൂലം മീറ്റിലുണ്ടാവില്ലെന്നറിയിച്ചു. ഹാജര്‍ ബുക്കില്‍ ഒപ്പു വച്ച്‌ വച്ച്‌ വളഞ്ഞു പോയ ഇദ്ദേഹത്തിന്റെ ചൂണ്ടു വിരലില്‍ ഇടാന്‍ ഒരു "സ്പ്‌ളിന്റ്‌" യൂയേയി കമ്മിറ്റി ഡൊണേറ്റ്‌ ചെയ്തു.

വടംവലിയില്‍ ഉപയോഗിക്കാനായി ശ്രീ. ദേവന്‍ രണ്ടു ടണ്‍ വട കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും, മീറ്റിനു മുന്‍പു തന്നെ വട കണ്‍സൈന്‍മന്റ്‌ എത്തിച്ചേരുമെന്നും ഭാരാവാഹികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ ഇടപാടുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്നും, "വട കുംഭകോണത്തെ" കുറിച്ച്‌ ഒരു റിട്ടയേഡ്‌ ബ്ലോഗറെ വച്ച്‌ അന്വേഷണം നടത്തണമെന്നും ചിലയിടങ്ങളില്‍ നിന്ന്‌ ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

മീറ്റില്‍ ഇത്തവണയും "ഐസ്‌ ബ്രേക്കിങ്ങ്‌" വേണ്ടിവരുമെന്നതിനാല്‍, ബാക്കി വരുന്ന ഐസ്‌ സ്മാളടിക്ക്‌ ഉപയോഗിക്കാമെന്നു ചില കുടിയന്മാര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഭക്ഷണത്തിന്റെ മെനു എന്താണെന്നറിഞ്ഞിട്ട്‌ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന്‌ കലേഷും ദില്‍ബാനദനും "ഈറ്റ്‌ ദ പ്രസ്‌" പരിപാടിയില്‍ വച്ച്‌ സൂചിപ്പിച്ചു.




സമസ്യാപൂരണം : ബൂലോഗത്തിലെ പുതിയ തരംഗം

ഇക്കിളിയിട്ടാല്‍ ചിരിക്കാന്‍ പറ്റുന്നതരം തമാശകളും കടിച്ചാല്‍ പൊട്ടാത്ത കഥകളും, ദഹിക്കാത്ത കവിതകളും പിന്നെ ഇടക്കിടെ എല്ലാവരും കൂടി ആഘോഷമാക്കുന്ന കൂട്ടത്തല്ലും മാത്രമുള്ള ബൂലോഗത്തില്‍ സമസ്യാപൂരണം തരംഗം സൃഷ്ടിക്കുന്നു. അമേരിക്കയില്‍ നിന്നും ബ്ലോഗുന്ന മുതിര്‍ന്ന ബ്ലോഗറും ബൂലോഗത്തിലെ വ്യാകരണ-അക്ഷരപിശക് പോലീസുമായ ശ്രീ ഉമേഷ് ആണ് ബൂലോഗത്തിലെ സമസ്യാപൂരണത്തിന്റെ ഉപജ്ഞാതാവ്. ഭാരതീയഗണിതശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങളും, ധാരണകളും സ്ഥിരമായി എഴുതി ബൂലോഗരെ ബോറടിപ്പിച്ചുകൊണ്ടിരുന്ന ശ്രീ ഉമേഷ്, അവിചാരിതമായാണ് സമസ്യാപൂരണരംഗത്തേക്ക് ശ്രദ്ധ തിരിച്ചത്. ആപ്പിള്‍ ഐ-പോഡ് മാര്‍ക്കറ്റിലിറക്കിയപ്പോളുള്ളപോലെ ആദ്യത്തെ സമസ്യയായ "വെളുത്തുപോമെന്നിഹതോന്നിടൂന്നു" എന്നതിന് അഭൂതപൂര്‍വ്വമായ വരവേല്‍പ്പാണ് ബൂലോഗത്തില്‍ ലഭിച്ചത്. അതുവരെ മിക്കദിവസങ്ങളിലും ഈച്ചയടിച്ചുകൊണ്ടിരുന്ന ഗുരുകുലം എന്ന ബ്ലോഗില്‍ ഒറ്റദിവസം കൊണ്ട് നൂറുകണ‍ക്കിന് ഹിറ്റുകള്‍ ലഭിക്കുകയുണ്ടായി.

കാവ്യാത്മകമായ, വൃത്തത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങുന്നപൂരണങ്ങളും, വൃത്തബന്ധിതമല്ലാതെ,ആശയം കൊണ്ട് മാത്രം ശ്രദ്ധേയമായ പൂരണങ്ങളും ഒരുപോലെ പ്രവഹിക്കുകയുണ്ടായി. മനപ്പൂര്‍വ്വമല്ലെങ്കിലും, താന്‍ സൃഷ്ടിച്ച സൂപ്പര്‍ഹിറ്റ് പോസ്റ്റില്‍ വളരെയധികം സന്തുഷ്ടനാണെന്ന് ശ്രീ ഉമേഷ് അമേരിക്കയില്‍ നിന്ന് ഞങ്ങളുടെ ലേഖകനെ അറിയിച്ചു. ഒരു സൂപ്പര്‍ ഹിറ്റ് നല്‍കിയ ആവേശത്താല്‍ ശ്രീ ഉമേഷ്, "പഞ്ചേന്ദ്രിയാകര്‍ഷണം" എന്ന അടുത്ത സമസ്യ ഇറക്കിയെങ്കിലും ബൂലോഗരെ അധികം ആകര്‍ഷിക്കാന്‍ കഴിയാതെ അത് ചീറ്റിപ്പോവുകയാണുണ്ടായത് എന്നും റിപ്പോര്‍ട്ടുണ്ട്.

രണ്ടാമത്തെ സമസ്യ തരംഗം സൃഷ്ടിച്ചില്ലെങ്കിലും ഇനി സ്റ്റോക്കുള്ളവ പ്രായഭേദമെന്യേ, ലിംഗഭേദ്യമെന്ന്യേ ബൂലോഗരെ ഹഠാദാകര്‍ഷിക്കാന്‍ കെല്പുള്ളവയാണെന്ന് ഉമേഷ് ഉറപ്പ് പറയുന്നു. അതുറപ്പു വരുത്തുവാനായി നാട്ടില്‍ പ്രചാരമുള്ള "കോളേജ് ശ്ലോക"ങ്ങളെക്കുറിച്ച് ഉമേഷ് ഗവേഷണം നടത്തിയിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്.


ആദ്യ സമസ്യക്കു ലഭിച്ച പൂരണങ്ങള്‍ വായിച്ച്, കവിതയേയും സമസ്യാപൂരണത്തേയും ശ്ലോകങ്ങളേയും സ്നേഹിക്കുന്ന ചിലര്‍ക്ക് അമിതരക്തസമ്മര്‍ദ്ദമുണ്ടായി വൈദ്യ സഹായം തേടേണ്ടി വന്നു എന്ന് സ്ഥിതീകരിക്കാത്ത വാര്‍ത്തയുണ്ടെങ്കിലും ഉമേഷിന്റെ ആദ്യ സമസ്യയിലൂടെ മണ്മറെഞ്ഞെന്നു കരുതിയ പ്രാചീന കേരള കലാരൂപങ്ങളായ പാരഡി മേക്കിംഗ്, കോമിക് ശ്ലോകങ്ങള്‍, തെറിശ്ലോകങ്ങള്‍ എന്നിവ പുനര്‍ജ്ജനിച്ച ആവേശത്തിലാണ് ബൂലോഗര്‍. ബാച്ചി ക്ലബ്ബ് ഗുണ്ട പച്ചാളം, പുലികേശി രണ്ട് തുടങ്ങിയ ബഹുുമുഖപ്രതിഭകള്‍ പങ്കെടുത്ത് ഇ മത്സരം ആവേശഭരിതമാക്കിയ എല്ലാ ബൂലോഗര്‍ക്കും ശ്രീ ഉമേഷ് ശ്ലോകത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു.



കൈപ്പള്ളിയുടെ പുതിയ ഉദ്യമം പരാജയപ്പെടുന്നോ?

ബൂലോഗത്ത് ചുരുങ്ങിയ നേരം കൊണ്ട് ഭാഷയിലും സമീപനത്തിലും വ്യത്യസ്തതപുലര്‍ത്തുന്ന പോസ്റ്റുകള്‍ കൊണ്ട് പ്രശസ്തനായ കൈപ്പള്ളിയുടെ പുതിയ ഉദ്യമമായ കൊളാബറേറ്റീവ് സ്റ്റോറി വഴിമുട്ടി നില്‍ക്കുന്നു. അക്ഷരത്തെറ്റിനെപ്പേടിച്ച് ബ്ലോഗ് ചുട്ട കൈപ്പള്ളി കുറേനാളായി കൈപ്പള്ളി പോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്ന് സ്ഥാപനം തുടങ്ങി ഹാസ്യപ്രധാനവും വിമര്‍ശനപരവുമായ പോഡ് കാസ്റ്റിംഗിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ചു വരികയായിരുന്നു.

മറ്റു ബ്ലോഗര്‍മാരെ നിഷ്കരുണം ഹെവിവെയിറ്റ് കമന്റടിച്ച് നിരപ്പാക്കുന്നതില്‍ കുപ്രസിദ്ധിനേടിയ കൈപ്പള്ളി ബുള്‍ഡോസര്‍ എന്ന ഓമനപ്പേരിലാണ് ബൂലോഗവൃത്തങ്ങളില്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പുതിയ സൃഷ്ടിയായ കൊളാബറേറ്റീവ് സ്റ്റോറി റ്റെല്ലിംഗ് എന്ന സഹകരണാടിസ്ഥാനത്തിലുള്ള നാടകസൃഷ്ടി ബൂലോഗരെ ആകര്‍ഷിക്കാന്‍ പരാജയപ്പെട്ടുപോയി.

തണുപ്പന്‍ പ്രതികരണം ലഭിച്ച ഈ ഉദ്യമത്തില്‍ തണുപ്പന്‍ എന്ന ബ്ലോഗര്‍ മാത്രമാണ് പങ്കെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത്.

ബ്ലോഗിലും പ്രൊഫൈലിലും‍ നയനഹാരികളായ പല പല പോസിലുള്ള തന്റെ സുന്ദരഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച് ബൂലോഗരെ ആകര്‍ഷിക്കാന്‍ കൈപ്പള്ളി ശ്രമിച്ചെങ്കിലും, കൊളാബറേറ്റീവ് കഥപറയല്‍ ഇന്നും എടുക്കാച്ചരക്കായി കിടക്കുന്നു.

കൈപ്പള്ളിയുടെ വ്യത്യസ്തത പുലര്‍ത്തുന്ന ഈ ഉദ്യമവും താമസിയാതെ ഹിറ്റാകട്ടെ എന്ന് ബ്ലോഗാഭിമാനി ആശംസിക്കുന്നു.



പുളകിതന്‍ – ഒരു കുമ്പസാരം.

സംശയം വാസു എന്ന പേരില്‍ ബൂലോഗ ക്ലബ്ബില്‍ കമന്റിയിരുന്ന ശ്രീ.പുളകിതനെ “സംശയമില്ലാത്ത വാസു” എന്ന പേരില്‍ ആരോ ആക്രമിക്കുകയും, ഇതേതുടര്‍ന്നുള്ള മാനസാന്തരം മൂലം, ശ്രീ.പുളകിത്‌ജി തന്റെ തെറ്റു കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് ബൂലോഗത്ത്നിന്നും ഒന്നര കിലോ വിടയും വാങ്ങി മടങ്ങിപ്പോകയുമാനുണ്ടായത്. തന്റെ ഭൂതകാലത്തിന്റെ പാപങ്ങള്‍ , നന്നവാന്‍ തീരുമാനിച്ച ശേഷവും, ആദിയായും, അന്തമില്ലാത്തവരായും, അനോണികളായും പിടികൂടുന്നതില്‍ നിരാശനയാണ് ഈ പത്തൊമ്പതുകാരന്‍ അരങ്ങൊഴിയുന്നത്. അപരനായും, സിനികുമാറായ്യും, വിശാലന്റെ അപരനായുമൊക്കെ നീയല്ലേടാ അവതരിച്ചത്, എന്ന ചോദ്യങ്ങള്‍ക്കെല്ലാം, കുറ്റം ഏറ്റു പറഞ്ഞ അദ്ദേഹം ഇറങ്ങുമ്പോള്‍, തിരിഞ്ഞു നിര്‍വികാരതയോടെ ബൂലോഗത്തെ നോക്കി കോട്ടുവായിട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നന്നവാന്‍ തീരുമാനിച്ചിട്ടും ഒരുത്തനെ ബൂലോഗ ക്ലബ്ബില്‍ നിന്നും ഒഴിച്ചു നിര്‍ത്തുന്ന പ്രവണത നന്നല്ലെന്നും, ബൂലോഗപോലീസില്‍ നിന്നും ഒരു സ്വഭാവ സര്‍ട്ടിഫിക്കറ്റു ഹാജരാക്കിയാല്‍, തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്നും, ബൂലോഗ ക്ലബ്ബിന്റെ അഡ്മിന്‍ പുലി ശ്രീ ശ്രീജിത്ത് പുളകിതനെ അറിയിച്ചു.( അല്ലേലും മണ്ടത്തരം കാണിക്കാന്‍ ഇദ്ദേഹത്തേക്കാള്‍ മിടുക്കന്‍ ആര്?)



ഫോട്ടോ ബ്ലോഗിങ്ങ്.. ആശയ ദാരിദ്ര്യമോ ? സ്പെഷല്‍ ഫീച്ചര്‍
ബൂലോഗത്തു പുതിയതായി കണ്ടു വരുന്ന ട്രെന്‍ഡായ ഫോട്ടോ ബ്ലോഗിങ്ങിന്റെ അന്തരാളങ്ങളിലേക്കിറങ്ങിച്ചെന്ന “ബ്ലോഗാഭിമാനി” ലേഖകന്‍ ഞെട്ടിക്കുന്ന സത്യങ്ങളാണ് മനസ്സിലാക്കിയത്. ആശയ ദാരിദ്യം കലശലായ ചിലരാണു ഫോട്ടോ ബ്ലോഗിങ്ങ് പ്രമോഷനുമായി നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഷ്ടി 50 ഡോളര്‍ വിലമതിക്കുന്ന അമൂല്യമായ ക്യാമറകളില്‍ വീടിന്റെ അടുക്കളയിലും, പിന്നാമ്പുറത്തും കുത്തിമുളപ്പിക്കുന്ന പച്ചമുളക്, ഇഞ്ചി, കറിവേപ്പില, തൊട്ടപ്പുറത്തെ ചാണകക്കുഴി, വിറകുപുര എന്നിവയുടെയൊക്കെ പടങ്ങളെടുത്ത് പ്രസിദ്ധീകരിക്കുന്നതാണു പുതിയ പ്രവണത. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്സായ തുളസി, സപ്തവര്‍ണങ്ങള്‍, നളന്‍, കൈപ്പിള്ളീ എന്നിവരെ അനുകരിക്കുന്ന ഈ പ്രവണത, നിലവരമുള്‍ല ഫോട്ടോബ്ലോഗുകളോടുള്ള ബൂലൊഗരുടെ പ്രതിപത്തി കുറക്കാനേ ഉപകരിക്കൂ എന്നു റിഡേഴ്സ് ഫോറം നടത്തിയ ഒരു സര്‍വേയില്‍ തെളിഞ്ഞു. ഈ പുതിയ ഫോട്ടോബ്ബ്ലോഗിങ്ങ് തരംഗത്തിനു ശേഷം ‘എതു ആദിക്കും പടമെടുക്കാം” എന്ന ഒരു ഭാഷാപ്രയോഗം തന്നെ ബൂലോഗത്ത് നിലവില്‍ വന്നിരിക്കുകയാണെന്നു നിരീക്ഷകര്‍ അവകാശപ്പെട്ടു. സ്വന്തം ബ്ലോഗില്‍ എന്തിടണമെന്നുള്ള അവകാശം മുഴുവനായും ആ ബ്ലോഗര്‍ക്കു തന്നെയാണെങ്കിലും ഒരു സ്വയം അവലോകനം നല്ലതാണെന്നാണ് ഭൂരിഭാഗം വായനക്കാരും അഭിപ്രായപ്പെട്ടത്.



ദീപാവലി ആഘോഷം: ബാംഗ്ലൂരില്‍ വിവാദം കൊഴുക്കുന്നു

കേരളത്തില്‍ ദീപാവലി, തമിഴ്‌നാട്ടില്‍ ദീപാവളി, ആന്ധ്രയില്‍ ദീപാവലു എന്നീ പേരുകളിലറിയപ്പെടുന്ന ദീവാലി ബൂലോഗര്‍ കഴിഞ്ഞയാഴ്ച ഗംഭീരമായി കൊണ്ടാടി. കഴിഞ്ഞ ഒരാഴ്ചക്കാലമായി പടക്കം‌പൊട്ടലുകള്‍കൊണ്ട് മുഖരിതമായ ബൂലോഗത്തിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് കലാശപ്പടക്കം പൊട്ടിച്ചത്, മണ്ടത്തരങ്ങള്‍ എന്ന ബ്ലോഗിനാല്‍ ക്ഷിപ്രപ്രശസ്തിയിലേക്കുയര്‍ന്ന ശ്രീജിത്ത് എന്ന ബൂലോഗപ്രിയനായ ബാംഗ്ലൂര്‍ ബ്ലോഗറാണ്.

ബാംഗ്ലൂരില്‍ താമസിക്കുന്ന ശ്രീജിത്ത്, അയല്‍‌വക്കത്തുകാര്‍ പടക്കം പൊട്ടിക്കുന്നത് കേട്ട് അസൂയപൂണ്ട് എല്ലാവരേയും വിഢികളാക്കുവാന്‍ പടക്കമൊന്നുമില്ലാതെ, പേപ്പര്‍ കൂട്ടിയിട്ട് കത്തിച്ചെന്നും അത് ആളി സ്വന്തം കാല്‍ പൊള്ളൂവാനും മുണ്ടില്‍ തീ പിടിക്കുവാനും‍ കാരണമായെന്നും, സ്വരക്ഷാര്‍‌ത്ഥം വാട്ടര്‍ ടാങ്കില്‍ അവസാനം ചാടേണ്ടി വന്നുവെന്നും സ്വന്തം ബ്ലോഗില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

എന്നാല്‍ ഈ വാര്‍ത്ത ഇപ്പോള്‍ ബാംഗ്ലൂരില്‍ ചില വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. "വെടിവച്ചാല്‍ പുക" എന്ന മോഡല്‍ , തീകണ്ടാല്‍ പടക്കം എന്നു കരുതാന്‍ ബംഗലൂരുനിവാസികള്‍ അത്ര ചെവിപൊട്ടന്മാരും, മണ്ടന്മാരുമല്ല എന്ന് ബി.പി.എഫ്.എ(ബാംഗളൂര്‍ പടക്കം ഫാന്‍ അസോസിയേഷന്‍) ചെയര്‍മാന്‍ ശ്രീ വൈകുണ്ഠദൊരൈ അഭിപ്രായപ്പെടുകയുണ്ടായി.

അതേ സമയം, ദീപാവലിപിറ്റേന്ന് ബാംഗ്ലൂര്‍ സിറ്റി പ്രദേശത്ത് വെള്ളം കുടിച്ചവര്‍ക്കുണ്ടായ അസ്വസ്ഥത, മനം‌പിരട്ടല്‍, വയറിളക്കം എന്നിവക്ക് കാരണം ശ്രീജിത്ത് വര്‍ഷങ്ങളായി കഴുകാതെയുടുത്തുകൊണ്ടിരുന്ന ഉടുമുണ്ടുമായി വാട്ടര്‍ ടാങ്കില്‍ ചാടിയതാണോയെന്ന് അന്വേഷിക്കുമെന്ന് ബാംഗ്ലൂര്‍ വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.


ശ്രീജിത്തിന്റെ വീട്ടിന്റെ ടെറസ്സില്‍ നിന്നും കാറ്റില്‍ പറന്നുയര്‍ന്ന കത്തുന്ന കടലാസു തുണ്ടുകള്‍ കണ്ട് ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിംഗ്, പാകിസ്ഥാന്‍ മിസൈലുകള്‍ പറന്നുവരികയാണെന്ന് കരുതി ബങ്കറുകളില്‍ ഒളിച്ചത് ദേശീയ സുരക്ഷയിലെ വിള്ളലുകള്‍ തെളിവാക്കിയെന്ന് പ്രതിപക്ഷ നേതാവ് മഡിവാലമഡികൃഷ്ണ പത്രസമ്മേളനത്തില്‍ അറിയിച്ചു.

യഥാര്‍ത്ഥത്തില്‍ പടക്കം പൊട്ടിക്കുവാനായി കടം വാങ്ങിയ മൂന്നുരൂപയുടെ ബീഡിപ്പടക്കവും കൊണ്ട് രാത്രി ടെറസ്സില്‍ കയറിയ ശ്രീജിത്ത് പടക്കത്തിന്റെ തിരി കാണുവാനായി പേപ്പര്‍ കത്തിച്ചതാണെന്നും , അങ്ങനെ അഗ്നി പടരുകയും വാട്ടര്‍ടാങ്കില്‍ ചാടിയ നേരം കൈയ്യിലുണ്ടായിരുന്ന പടക്കം നനഞ്ഞ്പോവുകയും ചെയ്തതാണെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.

എന്തായാലും ഈ സംഭവം ഒരു കന്നഡ മലയാളി സംഘര്‍ഷമാകാതെ നിയന്ത്രിക്കുവാന്‍ പരിശ്രമിക്കുകയാണ് അധികൃതര്‍.



ക്ലാസിഫൈഡ്സ്;

ബ്ലോഗാഭിമനിയിലേക്ക് സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട്. ബൂലോഗത്തെ സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്ത്കളും അവലോകനങ്ങളും റിപ്പോര്‍ട്ടു ചെയ്യാനായി ചുറുചുറുക്കുള്ള റിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട്. അപേക്ഷകര്‍ പിന്മൊഴികള്‍ സ്ഥിരം കവര്‍ ചെയ്യുന്നവരും, എല്ലാ വിധ സകലമാന ചപ്പു ചവറു ബ്ലോഗുകളും അരിച്ചു പെറുക്കുന്നവരുമായിരിക്കണം. സംഭവങ്ങളെപറ്റി മലയാളത്തില്‍ ടൈപ്പു ചെയ്ത് ഈമെയില്‍ ആയിട്ടായിരിക്കനം റിപ്പോര്‍ട്ടിങ്ങ് നടത്തേണ്ടത്. താല്പര്യമുള്‍ലവര്‍ ഈമെയില്‍ അഡ്രസ്സ് ഇവിടെ കമണ്ടായി ഇടുക, നിങ്ങളുടേയോ എന്റേയോ വ്യക്തിത്വത്തെപ്പറ്റി അങ്ങോട്ടുമിങ്ങോട്ടും യതൊരു തരത്തിലുള്ള ചോദ്യോത്തരങ്ങളും ഉണ്ടായിരിക്കുന്നതല്ല. അനോണികളുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

ശമ്പളം= 2000 ഇറാനി റിയാല്‍ ,
ബാക്കി എല്ലാ ആനുകൂല്യങ്ങളും (തരില്ല)

Thursday, October 19, 2006

ബ്ലോഗാഭിമാനി - Vol:1



ബ്ലോഗാഭിമാനി പ്രസിദ്ധീകരിച്ചു തുടങ്ങി.
ബൂലോഗത്തിലെ സമകാലിക സംഭവങ്ങളെയും, വാര്‍ത്തകളിലും അധിഷ്ഠിതമായ പുതിയ ദ്വൈവാരികയായ "ബ്ലോഗാഭിമാനി" ബൂലോഗത്തു നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുന്നു. എല്ലാ വായനക്കാര്‍ക്കും ദീപാവലി/ റമദാന്‍ ആശംസകള്‍
പത്രാധിപര്‍


ചര്‍ച്ച വിജയം . വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
ബൂലോഗത്തെ വിവാഹിതരും ബാച്ചലേഴ്സും തമ്മിലുണ്ടായിരുന്ന സംഘര്‍ഷത്തിന്‌ ഒരു അയവു വന്നിരിക്കുന്നു. ദിവസങ്ങളായി ഇരു പക്ഷവും തമ്മില്‍ നടത്തിയിരുന്ന കനത്ത ആക്രമണപ്രത്യാക്രമങ്ങളില്‍ ഇരു വശത്തും കനത്ത നാശനഷ്ടങ്ങളുണ്ടായതായി വിലയിരുത്തപ്പെട്ടിരിക്കുന്നു. ഇന്നു രാവിലെ നടന്ന ഉഭയ കഷി ചര്‍ച്ചയില്‍, ബാച്ചികളെ പ്രതിനീധീകരിച്ച്‌ ദില്‍ബാസുര്‍, ആദിത്യന്‍, ശ്രീജിത്ത്‌ അളിയന്‍സ്‌ എന്നിവരും, വിവാഹിതരെ പ്രതിനിധീകരിച്ച്‌ ദേവരാഗം, ഇടിവാള്‍, കലേഷ്‌ എന്നിവരും പങ്കെടുത്തു. താന്‍ ക്ലബ്ബു മുറ്റത്ത്‌ ഉണക്കാനിട്ടിരുന്ന വെള്ളക്കളസമെടുത്ത്‌ അനുവാദമില്ലാതെ വീശിക്കാണിച്ചു എന്നതില്‍ പ്രതിഷേധിച്ച്‌ ബാച്ചി ക്ലബ്ബ്‌ ഗുണ്ട പച്ചാളം, ചര്‍ച്ചയില്‍ നിന്നും മാറിനിന്നു. കളസമെടുത്ത്‌ വീശി ബൂലോഗ പരിസരമലിനീകരണം നടത്തിയതിന്റെ പേരില്‍ അളിയന്‍സിനെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്ന് ഞങ്ങളുടെ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുണ്ട്‌.


വക്കാരി- നിഗൂഢതകള്‍ ബാക്കി
ബൂലോഗ താപ്പന ശ്രീ. വക്കാരിയുടെ തിരോധാനത്തില്‍ നിഗൂഢതകള്‍ ബാക്കി. ഒരു മാസത്തിലധികമായി കാണാതായിരിക്കുന്ന വക്കാരിയെ കണ്ടു പിടിക്കാന്‍ ബൂലോഗം മുഴുവന്‍ വല വീശിയതായി ഐ.ജി. തങ്കപ്പന്‍ സാര്‍ പറഞ്ഞു. കൈപ്പിള്ളിയുടെ ബ്ലോഗില്‍ നിന്നും, "രണ്ടു കിലോ വിട വാങ്ങി വരട്ടേ" എന്നു പറഞ്ഞു പോയ വക്കാരിയെ അതിനു ശേഷം കാണാതായി എന്നാണ്‌ പോലീസിനു ലഭിച്ച പരാതി. പരാതിയനുസരിച്ച്‌ ശ്രീ. കൈപ്പിള്ളിയെ പോലീസ്‌ ചോദ്യ ചെയ്തെങ്കിലും, അദ്ദേഹത്തിന്റെ മറുപടിയില്‍ നിറയേ അക്ഷരതെറ്റായിരുന്നതിനാല്‍, ഒന്നും മനസ്സിലായില്ല എന്നും, "പോഡ്‌കാസ്റ്റ്‌" ക്വസ്റ്റിനിങ്ങിനായി ഇദ്ദേഹത്തിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ്‌ അവസാന വാര്‍ത്ത. ജപ്പാനില്‍ നിന്നുള്ള പുതിയ ബ്ലോഗേഴ്സായ അംബി, ഉത്സവം, അന്‍വര്‍ എന്നിര്‍ക്കും ഈ തിരോധാനത്തിലുള്ള പങ്കിനെപറ്റി അന്വേഷിക്കുമെന്നു പോലീസ്‌ അറിയിച്ചു.


അപരന്‍- ചര്‍ച്ച വഴിമുട്ടുന്നു.
ബൂലോഗത്തെയാകെ തന്റെ ഹാസ്യ കൃതികളാല്‍ പുളകിതനാക്കിയിരുന്ന കൊടകരൈ മന്നന്‍ ശ്രീ. വിശാല മനസ്കന്റെ പേരില്‍ ഇറങ്ങിയ അപരനെക്കുറിച്ചുള്ള അന്വേഷണം വഴി മുട്ടുന്നതായി വാര്‍ത്തകള്‍. ഒരു മാസം മുന്‍പിറങ്ങിയ ഇദ്ദേഹത്തിന്റെ പരകായ പ്രവേശി, ബഹുമാന്യനായ ശ്രീ. ചന്ദ്രേട്ടന്റെ ബ്ലോഗില്‍, വിശാലന്റെ പേരില്‍ അസഭ്യവര്‍ഷം നടത്തുകയും, തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ നിന്നും, പ്രതിയെക്കുറിച്ചുള്‍ല വ്യക്തമായ തെളിവുകളും ഐ.പി അഡ്രസ്സും ലഭിച്ചിരുന്നു. ബൂലോഗരെ മുഴുവന്‍ ആകാംക്ഷയിലാഴ്ത്തിയിരുന്ന ഈ സംഭവത്തിന്റെ അന്വേഷണം വഴിമുട്ടിയതായി ഞങ്ങളുടെ ലേഖകന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സുരക്ഷിതമായ ബ്ലോഗിങ്ങ്‌ ഉറപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ട അധ്കൃതരുടെ ഭാഗത്തുനിന്നുള്ള നിസ്സംഗത ബ്ലോഗേഴ്സിനെ നിരാശരാക്കിയിരിക്കുകയാണ്‌.


അരവിന്ദന്റെ തിരോധാനത്തില്‍ ആശങ്ക
ബൂലോഗ ഹാസ്യ പുലി അരവിന്ദന്റെ തിരോധാനത്തില്‍ അദ്ദേഹത്തിന്റെ ഫാന്‍ അസോസിയേഷന്‍ ഉല്‍കണ്ഠ രേഖപ്പെടുത്തി. വക്കാരിക്കു പുറകേ, അരവിന്ദനും ബ്ലോഗില്‍ നിന്നും അപ്രത്യക്ഷനായത്‌ ബൂലോഗരെ അത്യധികം ദുഖത്തിലാഴ്‌ത്തിയിരിക്കുന്നത്‌. തന്റെ "ലണ്ടന്‍ വിശേഷങ്ങള്‍" എന്ന പ്‌[ഓസ്റ്റിന്റെ തുടര്‍ച്ച എഴുതുവാനായി അരവിന്ദ ലണ്ടന്‍ പര്യടനത്തിലാണെന്നു അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള്‍ അറിയിച്ചു.



കുറുമാന്‍ തിരിച്ചെത്തി.
ഭാഷാവരത്തിന്റെ ഉപജ്ഞാതാവും, പ്രശസ്ത അമേരിക്കന്‍ ഡ്രീമറുമായ കുറുമാന്‍, തന്റെ രണ്ടു മാസത്തെ "അജ്ഞാതവാസത്തിനു ശേഷം തിരിച്ചെത്തി. വായനക്കാര്‍ക്ക്‌ കടുത്ത ഡോസിലുള്ള "എന്റെ യൂറോപ്യന്‍ പര്യടനങ്ങള്‍-1" എന്ന ഒരു പോസ്റ്റുമായിട്ടാണ്‌ ഇദ്ദേഹത്തിന്റെ മടങ്ങി വരവ്‌. ബൂലോഗ റീഡേഴ്സ്‌ ഫോറം ഇദ്ദേഹത്തിന്റെ തിരിച്ചു വരവില്‍ സന്തോഷം രേഖപ്പെടുത്തി.
========= ========== ========== ==========


*** ക്ഷമിക്കൂ ബൂലോഗരെ; ഒരു പരീക്ഷണാര്‍ത്ഥമാണ്‌ ഈ ലക്കം ബ്ലോഗാഭിമാനി ഇറക്കുന്നത്‌. നിങ്ങളറിയുന്ന, നിങ്ങളിലൊരാളാണു ഞാന്‍. അതു കൊണ്ട്‌ തെറി വിളിക്കരുത്‌ പ്ലീസ്‌. എനിക്കു വിഷമമാകും. ഞാനാരെന്നു പിന്നീടറിയിക്കുന്നതാണ്‌. നിങ്ങള്‍ പറയാതെ ഇതു തുടരില്ല. മേല്‍ പ്രതിപാദിച്ചിരുന്ന വാര്‍ത്തകളിലെ കഥാപാത്രങ്ങള്‍ക്ക്‌, അവരുടെ പേര്‍ ഉപയോഗിച്ചതില്‍ എന്തെങ്കിലും വിഷമമുണ്ടെങ്കില്‍, ഇവിടെ കമന്റായി ഇടാവുന്നതാണ്‌. നിങ്ങളുടെ പ്രതികരണം അനുസരിച്ച്‌ അടുത്ത ലക്കം ഇറക്കണോ വേണ്ടയോ എന്നു തീരുമാനിക്കും.